May 05, 2009

ഷൂ. എറിഞ്ഞതും, കൊണ്ടതും, വീണതും


എറിഞ്ഞതു ചിദംബരത്തിനു നേരെ, കൊണ്ടതു സോണിയാജിക്ക്‌, വീണതു ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍കുമാറും, നൊന്തതാകട്ടെ; കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌! വീണ്ടും ഇതാ ഒരു ഷൂ പ്രതിഷേധത്തിന്റെയും തിരിഞ്ഞുകുത്തുന്ന ചരിത്രത്തിന്റെയും പ്രതീകമായിരിക്കുന്നു. 

ഷൂവിന്റെയും ചെരുപ്പിന്റെയും ചരിത്രവും ദൗത്യവും മാറുകയാണ്‌. ഇതിന്റെ പേറ്റന്റ്‌ തീര്‍ച്ചയായും ഇറാഖി പത്രപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സൈദിക്ക്‌.അധികാരവും മെയ്യൂക്കും കൊണ്ട്‌ നിസ്സഹമായരായ ജനതയെ ദ്രോഹിച്ചുവിടുന്നവര്‍ക്ക്‌ ഈ ഷൂവില്‍ നല്ല പാഠം. മുറിവുകള്‍ ഉണ്ടാക്കുന്നവര്‍ കരുതിയിരിക്കുക, ഇത്തരം ഒരു മുറിവും ഉണങ്ങുകയില്ല, അതു വ്രണമായി, വേദനയായി, പ്രതിഷേധമായി, ചരിത്രത്തിന്റെ തിരുമുറിവായി അവശേഷിക്കും, വേട്ടയാടും. അക്രമികള്‍ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഇതു കാലത്തിന്റെ പാഠപുസ്‌തകമാണ്‌.1984ലെ ഇന്ദിരാവധമായിരുന്നു പശ്ചാത്തലം. പ്രധാനമന്ത്രിയെ വെടിവച്ചുകൊന്നത്‌ സിഖ്‌ സമുദായത്തില്‍പെട്ട ഒരാളായി എന്നത്‌ എങ്ങനെ ഒരു സമുദായത്തിന്റെ കുറ്റമാകും? ഒരു ജനതയെ ഒന്നാകെ വേട്ടയാടാന്‍ അതെങ്ങനെ കാരണമാകും? ഒറ്റരാത്രി, ഒരേയൊരു രാത്രി. മൂവായിരത്തോളം സിഖുകാരെയാണു വേട്ടയാടിയത്‌. എങ്ങനെയാണ്‌ ആ ഒക്‌ടോബര്‍ 31ന്റെ മുറിവുണങ്ങുക? ഒരു ജനത അതു മറന്നില്ലെങ്കില്‍ എന്തിനത്ഭുതം?സോണിയയും രാഹുലും സിഖ്‌സമുദായത്തോടു മാപ്പുപറഞ്ഞതാണ്‌; ഡോ. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിക്കസേരയിലെത്തിച്ചതും ഒരു പ്രായശ്ചിത്തമാണ്‌. മി.സിംഗിന്‌ ഒരവസരം കൂടി നല്‍കുന്നതിനു പിന്നിലും ഇതേ വികാരമുണ്ട്‌. പക്ഷേ, എല്ലാം പിഴച്ചു. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും ഇമ്മാതിരി ചികിത്സകള്‍ നടന്നിട്ടും ആ മുറിവുണങ്ങിയിട്ടില്ല. നിസ്സഹായരെ വേട്ടയാടാനിറങ്ങുന്നവര്‍ ഓര്‍ക്കുക, ബാബരിമസ്‌ജിദും ഗുജറാത്തും ഒരു വിഭാഗത്തിന്റെ മാര്‍ഗേ കിടക്കുന്ന മര്‍ക്കടനാകുന്നുണ്ടല്ലോ.

സിഖ്‌വിരുദ്ധ കലാപക്കേസില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കു സിബിഐ ക്ലീന്‍ചീറ്റ്‌ നല്‍കിയതാണ്‌ പഴയ മുറിവിന്റെ പൊറ്റയടര്‍ത്തിയത്‌. ടൈറ്റ്‌ലര്‍ക്ക്‌ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു. അതിനു വഴിയൊരുക്കുക എന്ന സദുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ആരു കണ്ടു അതിവ്വിധം പൊല്ലാപ്പാകുമെന്ന്‌. കാലം ഒന്നും മറന്നുകളയുന്നില്ല; അക്രമകാരികള്‍ക്കുള്ള പാഠമാണിത്‌.കലാപത്തിന്റെ ഇരകള്‍ ഇപ്പോഴും മനസ്സില്‍ തീയുമായി നടക്കുന്നതില്‍ കാര്യമില്ലാതെയുമില്ല. കടന്നുപോയത്‌ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ്‌. ഒരു ജനതയെ ഒന്നാകെ വേട്ടയാടിയ കുറ്റവാളികള്‍ ഒരാള്‍പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്വേഷണങ്ങള്‍, കമ്മീഷനുകള്‍, റിപ്പോര്‍ട്ടുകള്‍, കോടതി നടപടികള്‍ എല്ലാ അനന്തം. ഒന്നിനും ഒരു തീര്‍പ്പുമില്ല. 

കലാപ ദല്ലാളന്മാരും അന്നത്തെ മേസ്‌ത്രിമാരും ഇരകള്‍ക്കു മുമ്പില്‍ നിര്‍വിഘ്‌നം കവാത്തു നടത്തുന്നു. എങ്ങനെയാണ്‌ മുറിവുണങ്ങുക? ഇതു കോണ്‍ഗ്രസിനു മാത്രമുള്ള പാഠമല്ല; ബിജെപിക്കും മറ്റെല്ലാ പരാക്രമികള്‍ക്കുമുള്ള പാഠമാണ്‌.ജര്‍ണയില്‍ സിംഗ്‌ എന്ന സിഖ്‌ പത്രപ്രവര്‍ത്തകന്‍ വലിച്ചെറിഞ്ഞ വെള്ള സ്‌പോര്‍ട്‌സ്‌ ടൈപ്പ്‌ ഷൂ ഒരു സമുദായത്തെയാകെ ഇളക്കിയിരിക്കുന്നു. ഈ ഇളക്കം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയസാധ്യതകളെ ബാധിച്ചേക്കാം എന്നതും നേര്‌. ഇനിയുമുണ്ട്‌ നേര്‌; ഇവ്വിധം പ്രതിഷേധിച്ച്‌ മതേതരചേരിയുടെ അവസരങ്ങള്‍ തുലച്ചുകളഞ്ഞാല്‍ രാജ്യത്ത്‌ പകരം വരുന്നത്‌ എന്താകും? പഴയതിലും വലിയ കലാപ മാനേജര്‍മാരുടെ പുനരവതാരം. അതുചിതമാണോ?കാലത്തിനു മുറിവുകള്‍ ഉണക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ മാനവകുലത്തിന്‌ ഈ ഭൂമി നരകമാകും. മറക്കാനും പൊറുക്കാനും കഴിയുന്നില്ലെങ്കില്‍ ചരിത്രത്തിലെ കുഴിമാടങ്ങളില്‍ നിന്നു ദുരന്തങ്ങളുടെ അസ്‌തികൂടങ്ങളെല്ലാം എഴുന്നേറ്റുവരും. പിന്നെ എങ്ങനെയാണ്‌ ഈ ഭൂമിയില്‍ ജീവിക്കാനാവുക? ഓര്‍മിപ്പിക്കാം, പാഠമാക്കാം. അതിനപ്പുറം വ്രണങ്ങള്‍ കുത്തിപ്പഴുപ്പിച്ചു സജീവമാക്കി നിറുത്തിയാല്‍ അതു ദുരന്തങ്ങളുടെ ആവര്‍ത്തനമാകും. കോണ്‍ഗ്രസ്‌ ഓര്‍ത്തിരിക്കുക, സിഖ്‌ സമുദായം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക, അതിനപ്പുറമാകുന്നത്‌ പുതിയ ദുരന്തമാകും.

No comments:

Post a Comment