July 19, 2009

ചൂടുപിടിച്ച സ്വവര്‍ഗ്ഗ പ്രണയം

സ്വവര്‍ഗ്ഗ പ്രണയം ഇസ്‌ ലാം മത സംഹിതകള്‍ക്കെതിരാണെന്നും ഇതിന്‌ രാജ്യത്ത്‌ നിയമ സാധുത നല്‍കരുതെന്നും പ്രമുഖ ഇസ്‌ ലാം മത പണ്‌ഡിതനും ദാറുല്‍ ഉലൂം ദിയോബന്ദ്‌ ഡെപ്യൂട്ടി വൈസ്‌ ചാന്‍സലറുമായ മൗലാന അബ്‌ദുള്‍ കാലിഖ്‌ മദ്രാസി. ഇസ്‌ ലാമിക ശരീ അത്ത്‌ നിയമപ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത നിഷിദ്ധമാണ്‌. ഐപിസി 377 എടുത്തുകളയാനുള്ള നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്നും മദ്രാസി ആവശ്യപ്പെട്ടിരിക്കുന്നു.

ഈയുള്ളവന്റെ കാഴ്ചപ്പാടില്‍ തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ. സ്വവര്‍ഗ്ഗ വിവാഹം മുസ്ലിം മതത്തില്‍ നിഷിദ്ധം ആണെങ്കില്‍ മുസ്ലിം മത വിശ്വാസികള്‍ അത് ചെയ്യേണ്ട. മുസ്ലിം എന്ന് പറഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍ എന്നാണ് എന്‍റെ അറിവ് . അങ്ങനെ ഉള്ളവര്‍ അത് ചെയ്യില്ല. പിന്നെ മുസ്ലിം നാമധാരികള്‍ ആയവര്‍ അത് ചെയ്യുന്നെങ്കില്‍ ഇന്ത്യ യിലെ മുസ്ലിം ജനത അതില്‍ ബേജാര്‍ ആവേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ശരി അത്തില്‍ തെറ്റായി പറയുന്നത് നടപ്പാക്കാതിരിക്കാന്‍ ഇന്ത്യ ഒരു മുസ്ലിം രാജ്യം അല്ല എന്ന് കുടി ഓര്‍മിക്കണം. സ്വവര്‍ഗ്ഗ പ്രേമി അയ ഒരാളെ അയാള്‍ ഇഷ്ട പെടുന്ന രീതിയില്‍ ജീവിക്കാന്‍ സമ്മതിക്കുന്നത് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് സ്വവര്‍ഗ്ഗ പ്രേമി അയ ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അയാള്‍ക്ക് നല്ല ഒരു ലൈംഗിക ജീവിതം സാധിക്കും എന്ന് തോന്നുന്നില്ല. അത് ആ പെണ്‍കുട്ടിയുടെയും കുടി ജീവിതം തകര്‍ക്കുക മാത്രമേ ഉള്ളു . സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചാല്‍ തന്നെ അത് ഇഷ്ടപെടുന്നവര്‍ മാത്രമല്ലെ അങ്ങനെ ജീവിക്കു അല്ലാതെ എല്ലാരും അങ്ങനെ ചെയ്യില്ലല്ലോ?
എന്തിനും ഏതിനും മതത്തിന്റെ കൂട്ടുപിടിച്ച് മത മേലധികാരികള്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകളില്‍നിന്നും ഇന്ത്യന്‍ മുസ്ലിമ്ങള്‍ മാറി നില്‍ക്കണമെന്നാണ് ഈയുള്ളവന്റെ അപേക്ഷ.

July 18, 2009

ഭ്രമരം, വീണ്ടും മോഹന്‍ലാല്‍ മാജിക്!

ചിത്രത്തെക്കുറിച്ച് ബ്ലെസ്സി നേരത്തെ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത് മനസ്സിലുള്ളതിനാല്‍ ഒരു ബ്ലെസ്സി ചിത്രം കാണാന്‍ പോകുന്ന തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിയറ്ററില്‍ കയറിയത്. തയ്യാറെടുപ്പൊന്നുമില്ലേ എന്ന് ചോദിച്ചാല്‍ ബ്ലെസ്സിയുടെ ആദ്യ ത്രില്ലര്‍ പശ്ചാ‍ത്തലത്തിലുള്ള ചിത്രമല്ലേ അതു കൊണ്ട് മോഹന്‍ലാല്‍ വിമര്‍ശകരായ ചില സുഹൃത്തുക്കളെ കൂടി ഒരു ധൈര്യത്തിന് കൂടെ കൂട്ടിയിരുന്നു.
പ്രതികാരത്തിന്‍റെ കനല്‍ ആവുന്നോളം പ്രേക്ഷകന് മനസിലാക്കികൊടുത്തു കൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. പല സന്ദര്‍ഭങ്ങളിലും ചെറുതായി ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ചെറിയ കഥയെ സംവിധായകന്‍റെ കൈയ്യൊപ്പുള്ള ഒരു മനോഹര ചിത്രമാക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. തിരക്കഥ അല്‍പ്പം കൂടി മുറുക്കമുളളതായിരുന്നെങ്കില്‍ തന്‍‌മാത്രയ്ക്കും മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം സമ്മാനിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞേനെ.
ലാല്‍ എന്ന നടന്‍റെ അഭിനയ പാടവമാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ മറ്റ് താരങ്ങളെ തെരഞ്ഞെടുക്കാനായി പലപ്പോഴും അഭിനയ ക്ലാസുകള്‍ വരെ നടത്താറുളള ബ്ലെസ്സിക്ക് ഇത്തവണ പിഴച്ചു പോയി എന്ന് പറയാതിരിക്കാനാവില്ല. ബ്ലെസ്സി കഥാപാ‍ത്രങ്ങളിലെ സ്വാഭാവികത (കാഴ്ചയിലെ മുത്തച്ഛനെ ഓര്‍ക്കുക) ഭ്രമരത്തിലെ മറ്റ് പല കഥാപാത്രങ്ങളിലും കാണാന്‍ കഴിഞ്ഞില്ല. ഡോ അലക്സ് മാത്രമാണ് ഇതിനൊരപവദം. ഇത് ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ആസ്വാദനത്തെ സാരമായിതന്നെ ബാധിക്കുന്നുമുണ്ട്.
ലാലിന്‍റെ ഭാര്യയായി എത്തുന്ന ഭൂമികയ്ക്കൊ, മകളായി എത്തുന്ന ബാലതാരത്തിനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അജയന്‍ വിന്‍സെന്‍റിന്‍റെ ഛായാഗ്രാഹണം കഥയുടെ മൂഡിന് അനുയോജ്യമാണ്. മോഹന്‍ സിതാരയുടെ സംഗീതവും (പ്രത്യേകിച്ച് അണ്ണാരക്കണ്ണാ എന്ന് ഗാനം).
എങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഭ്രമരം റിലീസ് ചെയ്യുന്നതിനു മുന്‍പ് ബ്ലെസ്സി പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നു. മോഹന്‍ ലാല്‍ എന്ന നടന്‍റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഭ്രമരത്തിലെ ശിവന്‍ കുട്ടി എന്ന കാര്യം. തിയറ്ററിനു പുറത്തിറങ്ങിയ ഞാന്‍ ഇക്കാര്യം കൂടെയുള്ള ലാല്‍ വിമര്‍ശകരോട് ചോദിച്ചു.
അവരും ബ്ലെസ്സിയുടെ അഭിപ്രായത്തെ തലകുലുക്കി അംഗീകരിച്ചു. ഇത് തന്നെയാണ് ഭ്രമരം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമ കണ്ടിറങ്ങിയശേഷം അല്‍പ്പനേരത്തേക്കെങ്കിലും ലാല്‍ പകര്‍ന്നാടിയ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഉണ്ടാവും. ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക!

"പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്"

“പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്. കണ്ടാല്‍ അവ പോലും കൂവിപ്പോകും” - ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്‍റെ അഭിപ്രായം തന്നെയായിരുന്നു സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകര്‍ക്കും. സിനിമയ്ക്ക് ആദ്യ ദിനം നല്ല തിരക്കുണ്ട്. ഈ തിരക്കിക്കയറുന്ന ജനങ്ങളെല്ലാം നിരാശയാല്‍ തൂങ്ങിയ മുഖവുമായി ഇറങ്ങിപ്പോകുന്നത് ഭൂ‍തം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലെ ദയനീയ കാഴ്ച.
പത്മശ്രീ ഉള്‍പ്പടെയുള്ള ദേശീയ ബഹുമതികള്‍ ലഭിച്ച നടനാണ് മമ്മൂട്ടി. ഇത്തരം കോമാളിച്ചിത്രങ്ങളില്‍ അഭിനയിച്ച് തന്‍റെ വിലപ്പെട്ട സമയം പാഴാക്കണോ എന്നത് അദ്ദേഹം ചിന്തിക്കേണ്ട ചോദ്യം. ബുദ്ധി വീട്ടില്‍ വച്ചതിന് ശേഷം മാത്രം തിയേറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ടെങ്കിലും, ഈ കാലഘട്ടത്തില്‍, സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തി ഇത്രയേറെ പ്രസക്തമായ സാഹചര്യത്തില്‍ 'ഈ പട്ടണത്തില്‍ ഭൂതം’ ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു സിനിമയാണെന്ന് പറയേണ്ടി വരുന്നത് ഈയുള്ളവന്‍റെ നിസഹായാവസ്ഥ......