July 18, 2015

കാക്കാ മുട്ടയ് എന്ന ഒരു ചെറിയ വലിയ സിനിമ

ചെറുപ്പത്തിലേ തന്നെ എല്ലാതരം സിനിമകളെയും (വളിപ്പ് സിനിമകളടക്കം) വളരെ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ. പിന്നീട് പലപ്പോഴായി സിനിമകൾ വിലയിരുത്താനും നല്ല നിലവാരമുള്ള സിനിമകൾ അന്വേഷിച്ചു തേടിപ്പിടിച്ചു കാണുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിൽ ഭാഷയുടെ അതിർവരമ്പുകൾ തടസമായിരുന്നില്ല. അത്തരത്തിലുള്ള അന്വേഷണമായിരുന്നു ഫിലിം ഫെസ്റ്റിവലുകളിലേക്ക് എന്നെ ആകർഷിച്ചതും. വളരെ ചെറുപ്പത്തിലേ തന്നെ തിരുവനന്തപുരത്ത് IFFK യിൽ പങ്കെടുത്തു ലോകസിനിമകൾ കാണാൻ സാധിച്ചതും അവിടെ നടക്കുന്ന ചർച്ചകളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതും എന്നിലെ പ്രേക്ഷകനെ വളരെയധികം സ്വാധീനിച്ച ഖടകങ്ങളാണ്.


നാട് വിട്ടു ദുബായിൽ എത്തിയിട്ടും സിനിമയോടുള്ള പ്രേമം കുറഞ്ഞില്ല എന്നു മാത്രമല്ല മുടങ്ങാതെ എല്ലാ സിനിമകളും കാണാനും ശ്രമിക്കാറുണ്ട്. പതിവ് പോലെ ഈ കഴിഞ്ഞ ദുബായ് ഫിലിം ഫെസ്റ്റിവല്ലിലും അനേകം സിനിമകൾ കാണാൻ സാധിച്ചു. അതിൽ എടുത്തു പറയേണ്ട ഒരു സിനിമയായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ പതിനാലാം തീയതി കണ്ട  “കാക്കാ മുട്ട” എന്ന തമിഴ് സിനിമ. ഈ തീയതി ഓർത്ത്‌ വെക്കുവാൻ കാരണം എൻറെ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവം ആയതിനാലാണ്.  ദുബായ് മറിന ബീച്ചിൽ ഏതാണ്ട്  80 x 40 ft വലുപ്പത്തിൽ പടുകൂറ്റൻ സ്ക്രീനിൽ ആണ് തികച്ചും സൗജന്യമായി ഈ സിനിമ പ്രദർശിപ്പിച്ചത്. ഏതാണ്ട് അഞ്ഞൂറോളം വരുന്ന പ്രേക്ഷകർക്ക്‌  ഇരിക്കുവാനായി ബീച്ചിലെ മണലിനു മുകളിൽ ബീൻസ് ബാഗുകൾ സ്ജ്ജീകരിച്ചിരുന്നു.

അന്ന് തന്നെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ തിരക്ക് കാരണം അതിനു സാധിച്ചില്ല. ആറു മാസങ്ങൾക്ക് ശേഷം നാട്ടിൽ ഇപ്പോൾ ഈ സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്തു എന്നറിഞ്ഞു.

ഇനി കാക്കാ മുട്ടയെ കുറിച്ചു പറയാം. വളരെ ലളിതമായ ഒരു പ്രമേയത്തെ അതിന്റെ എല്ലാ സംഘര്‍ഷ സാധ്യതകളോടും കൂടി അവതരിപ്പിച്ചിരിക്കുകയാണ് പുതുമുഖ സംവിധായകനായ മണികണ്ഠന്‍. മുഖ്യപ്രമേയത്തില്‍ നിന്നും കടുകിട വ്യതിചലിക്കുന്നില്ല അദ്ദേഹം. വെറും ഒരു “പിസ്സ” എന്ന ഭക്ഷണത്തെ മുൻനിർത്തി ഇന്ന് സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ഉപഭോഗ സംസ്കാരത്തെയും മുതലാളിത്വ വ്യവസ്ഥയെയും നർമത്തിൻറെ മേമ്പൊടി ചേർത്തു പച്ചയായിപ്രേക്ഷകനു മുന്നിലെത്തിക്കാൻ കാക്കാ മുട്ടയ്ക്ക് സാധിച്ചു.


അതി ഭീമമായി വളരുന്ന ഒരു നഗരത്തിനുള്ളിൽ അവശേഷിച്ച ഒരു ചേരി പ്രദേശം. ഈ ചേരി നമ്മള്‍ സാധാരണ കാണുന്ന ഹോളിവുഡ്/ബോളിവുഡ്/മോളിവുഡ് സിനിമകളിൽ കാണുന്ന വെറും ക്ലീഷേ ചേരി പോലയല്ല. മാലിന്യങ്ങള്‍ നിറഞ്ഞതാണെങ്കിലും ഈ ചേരിക്ക് അതിൻറെതായ ഒരു അന്തസ്സുണ്ട് എന്ന് കഥാസന്ദർഭങ്ങളിലൂടെ നമുക്ക് കാട്ടിത്തരുന്നു. ക്ലീഷേ ചേരികളിൽ കാണിക്കുന്ന തരത്തിലുള്ള  സദാ വഴക്കിടുന്ന പെണ്ണുങ്ങള്‍, ഗുണ്ടകള്‍, ചാരായം, വേശ്യകള്‍ എന്നിവയൊന്നും തന്നെ ഈ ചിത്രത്തിൽ കുത്തിനിറച്ചിട്ടില്ല.. അല്‍പ്പസ്വല്‍പ്പം മോഷണവും ചീട്ടുകളിയും മറ്റു തരികിടകളും ഉള്ള മാന്യന്മാര്‍ മാത്രം. 

തമിഴ് രാഷ്ട്രീയത്തിൽ സ്ഥിരം കണ്ടുവരുന്ന ഒരിടപാടായ സൗജന്യമായി പാവപ്പെട്ടവർക്ക് കൊടുക്കുന്ന ടെലിവിഷൻ സെറ്റുകൾ നമുക്ക് കാണാം. സാമൂഹിക സാമ്പത്തിക അസമത്വം ഇല്ലായ്മ ചെയ്തുകൊണ്ട് ജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ നല്കാതെ ജനപ്രതിനിധികൾ നടത്തുന്ന ഇത്തരം കോപ്രായങ്ങൾ ഈ സിനിമയിൽ നിഴലിച്ചു നില്ക്കുന്നു. ഈ ചേരിനിവാസികളെ സംബന്ധിച്ചു ഒരു ആയിരം രൂപ തന്നെ വലിയ തുകയാണ് അവര്‍ക്ക്. അതിന്റെ മുകളില്‍ കൂടി പായുന്ന ഫ്ലൈ ഓവറില്‍ മാത്രം രാഷ്ട്രീയക്കാർ  നൂറു കോടിയുടെ അഴിമതി നടത്തിയുണ്ടാവാം. അവര്‍ക്ക് ഫ്രീ ആയി കൊടുക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ മാത്രം കോടിക്കണക്കിനു രൂപ കൈമറിഞ്ഞിട്ടുണ്ടാവാം. അങ്ങനെയുള്ള പെരുങ്കള്ളന്മാരുടെ നഗരത്തില്‍ ഓരോ ദിവസവും കിട്ടുന്ന തുട്ടുകള്‍ ചേരിനിവാസികൾ  ശേഖരിച്ചു വെക്കുന്നു. അതിലൊരു തുട്ട് അവര്‍ മരിക്കുമ്പോള്‍ നെറ്റിയില്‍ ഒട്ടിക്കാനുള്ളതാണ്.


തമിഴ് നാട്ടിലെ ഒരു ചേരിയിൽ വളരുന്ന രണ്ടു കുട്ടികൾ. പഠിക്കാൻ കാശില്ലാത്തത്‌ കൊണ്ട് സ്വയം ഉപജീവനത്തിന് കാശ് സമ്പാദിക്കാൻ വഴി തേടുന്ന കുരുന്നുകൾ. കോഴി മുട്ട കഴിക്കാൻ കാശ് തികയാത്തത് കൊണ്ട് അമ്മൂമ്മ അവരോടു ഉപദേശിച്ചു കാക്കാ മുട്ട കഴിക്കാൻ... അങ്ങനെ അവർ അവരുടെ കൂട്ടുകാർക്കിടയിൽ കാക്കാ മുട്ട എന്ന ഇരട്ടപ്പേരിൽ അറിറിയപ്പെട്ടു. മൂത്തവൻ പെരിയ കാക്കാ മുട്ടയും ഇളയവൻ ചിന്ന കാക്കാ മുട്ടയും. ഈ ചേരിയിലെ കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ ഒരു പിസ്സക്കട വരുന്നതാണ് കഥ. അവിടെയുള്ള മരങ്ങള്‍ വെട്ടിവീഴ്ത്തുന്നു. അതിലൊരു മരത്തിലാണ് കാക്കക്കൂട് ഉണ്ടായിരുന്നത്. കൂട്ടില്‍ മൂന്നു മുട്ടകളും. അണ്ണനും തമ്പിയും അവ മോഷ്ടിക്കുന്നു. തങ്ങള്‍ക്കു ഓരോന്ന്, കാക്കയ്ക്ക് ഒന്ന് എന്നാണ് പ്രമാണം. അതോടെ അവര്‍ക്ക് പേര് വീഴുന്നു – പെരിയ കാക്കമുട്ടയും ചിന്ന കാക്കമുട്ടയും.

ദിവസ കൂലി ആയ 15 രൂപ ചേർത്ത് വച്ച് ജയിലിൽ കിടക്കുന്ന അച്ഛനെ പുറത്തിറക്കാൻ കഷ്ടപ്പെടുന്ന അവരുടെ സ്വപ്നങ്ങളിലേക്ക് ആ ചേരിയുടെ മുന്നില് ഒരു പിസ്സ കട തുറന്നു. പുതുതായി തുറന്ന കട കണ്ടിട്ടാണ് പിസ്സ എന്ന അതിവിശിഷ്ട ഭോജ്യവസ്തുവിനെ പറ്റി അവര്‍ അറിയുന്നത്. പിന്നീട്, സൌജന്യ ടീവി സെറ്റുകള്‍ കിട്ടുന്നതോടെ പരസ്യങ്ങളില്‍ പിസ്സ കണ്ട് അവര്‍ കൊതിക്കുന്നു. മാത്രമല്ല, പിസ്സക്കട ഉല്‍ഘാടനം ചെയ്യാന്‍ വന്നത് തമിഴ് സൂപ്പര്‍ നടന്‍ ചിമ്പു എന്ന ചിലംബരശന്‍ ആണ്. ചിമ്പുവിനെ കണ്ടതോടെ പിസ്സയോട് അവര്‍ക്ക് കൂടുതല്‍ അഭിനിവേശം തോന്നുന്നു.

പിസ്സയ്ക്ക് 299 രൂപയാണ് വില എന്നറിയുന്നതോടെ സമ്പാദിക്കാനുള്ള നെട്ടോട്ടമായി. കല്‍ക്കരി പെറുക്കി വിറ്റ് തുട്ടു സമ്പാദിക്കുന്ന ആ കാക്കമുട്ടകള്‍ക്ക് ഒരു മാസത്തെ അധ്വാനമാണ് അത്രയും പണം.
അവര്‍ 300 രൂപയുമായി കടയില്‍ ചെല്ലുന്നതും, ഇറക്കിവിടുന്നതും, നല്ല ഉടുപ്പ് വാങ്ങാനായി വീണ്ടും അധ്വാനിക്കുന്നതും, സ്റ്റൈലന്‍ ഉടുപ്പുമായി ചെല്ലുമ്പോള്‍ ചെകിട്ടത്തു തല്ലി പുറത്താക്കുന്നതും, അത് ഒരു ക്യാമറയില്‍ പതിയുന്നതും, ഒരു വന്‍ നഗര-കുപ്പം പ്രശ്നമായി പടരുന്നതും, അച്ചടിമാധ്യമങ്ങളും ചാനലുകളും നവമാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രശ്നം ഏറ്റെടുക്കുന്നതും, ഒടുവില്‍ കാക്കമുട്ടകളെ ചിമ്പുവിനെ ആദരിച്ചത് പോലെ കടയിലേക്ക് ആനയിച്ചു അവര്‍ക്ക് പിസ്സ വിളമ്പുന്നതും ഒക്കെയാണ് പിന്നീടു വരുന്നത്. അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പിസ്സ ഫ്രീ ആയി നല്‍കാമെന്ന വാഗ്ദാനവും കടയുടമ നല്‍കുന്നു. അതിനിടയില്‍, കാക്കമുട്ടകള്‍ ഒരു സത്യം കണ്ടുപിടിച്ചിരുന്നു – പിസ്സയെക്കാള്‍ ഭേദം ദോശയാണെന്ന്.

നഗരത്തിലെ അഴുക്കുകൾ അടിഞ്ഞു കൂടിയ ചേരിയിലെ കഥ പറയുമ്പോൾ ബുദ്ധിജീവി ജാടകൾ ഒന്നും തന്നെയില്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പാണ്ടി പടങ്ങളിൽ കാണുന്ന പാട്ടും ടപ്പാങ്കൂത്തും വളിച്ച പ്രേമവും ഒന്നും ഇല്ലാതെതന്നെ പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ നിന്നുകൊണ്ടുള്ള അതിഗംഭീര ഫ്രൈം വർക്ക് ആണ് “കാക്കാ മുട്ട”. സമൂഹത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കുവാൻ ഈ ചിത്രത്തിന് കഴിയില്ല. പക്ഷേ ഒന്ന് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്നത്‌ ഏതൊരു വിപ്ലവത്തിനും മൂലകാരണം ആയി തീർന്ന സാമ്പത്തിക അസമത്വം എന്ന തിരി കത്തിക്കാനുള്ള ഒരു തീപ്പൊരി ഈ ചിത്രത്തിലുണ്ട്.   

2014 ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്ക് ആയിരുന്നു. ഏറ്റവും നല്ല ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡും ഇതിലെ കാക്കമുട്ടകളായ രമേഷും വിഗ്നേഷും നേടി. ടൊറാണ്ടോ ഫിലിം ഫെസ്റിവലില്‍ നിറഞ്ഞ കൈയ്യടികളോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടത്‌. ഈ മുട്ടകള്‍ മാത്രമല്ല, ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും വളരെ മിഴിവോടെയാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

പുട്ടിനു തെങ്ങയിടുന്ന പോലെ സിനിമയിൽ സിദ്ധാന്തം തിരുകുന്ന നമ്മുടെ യുവബുജി സംവിധായകർക്ക് മലയാളത്തിൽ ഇത്തരം ഒരു സിനിമ പിടിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറെക്കുറേ മുതലാളിത്തപക്ഷക്കാരാണ് ഒരു ജനതയെന്ന നിലയില്‍ നമ്മള്‍. അതുകൊണ്ട് വേറെ സൈദ്ധാന്തിക പ്രശ്നങ്ങളൊന്നും ഇല്ലാതെ പിസ്സ എന്ന ഒറ്റ പ്രതീകത്തില്‍ ഊന്നി ഒരു പടം പിടിക്കുക എന്നത് നമുക്ക് പുച്ഛം ഉണ്ടാക്കുന്ന കാര്യമായിരിക്കാം. പക്ഷെ, ഇവിടെ ഒരാള്‍ അത് ചെയ്തിരിക്കുന്നു. സിനിമയുടെ കലാസൌന്ദര്യവശങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്തുകൊണ്ടുതന്നെ. അപ്രകാരമുള്ള വേര്‍തിരിവുകള്‍ ഇല്ലാതെ തന്നെ. തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയ ധനുഷും ആടുകളത്തിന്റെ സംവിധായകന്‍ വെട്ട്രിമാരനുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ എന്ന് കൂടി അറിയുക

March 28, 2015

ഋതുഭേതങ്ങളിലെ മനുഷ്യ ജീവിതം - സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്

ജ്മാൻ മൂവി ക്ലബ് സജീവമായിരുന്ന സമയത്താണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ് എന്ന കിം കി ടുക്ക് സിനിമ കണ്ടത്. ചുരുക്കിപറഞ്ഞാൽ 3-അയണ്‍ എന്ന കിം കി ഡുക് ചിത്രം കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് കാണാന്‍ തുടങ്ങിയത്. കിമ്മിന്റെ മറ്റെല്ലാ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്


ധ്യാനാത്മകമായ ഒരാത്മീയതലത്തിലൂടെയാണ് അതിന്റെ സഞ്ചാരം. ഒരു നിരീശ്വരവാദിയും കമ്മ്യുണിസ്റ്റുകാരനുമായ ഞാൻ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കാത്ത സബ്ജക്റ്റ് ആണ് ഈ സിനിമ എന്നിരുന്നാലും അലസമായ മനസ്സോടെ തീര്ച്ചടയായും ഈ ചിത്രം കണ്ടു മുഴുമിപ്പിക്കാനാവില്ല. നിങ്ങളുടെ ഹൃദയത്തെ പിടിച്ചെടുത്ത്  അതിൻറെ ഫ്രെയ്മുകളിലേക്ക് ഏകാഗ്രമാക്കി നിർത്തും. അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങളുടെ മികച്ച ഫ്രെയ്മുകള്‍, കഥ പറയുന്ന രീതി, സംഗീതം (ഭിക്ഷു ബുദ്ധവിഗ്രഹവുമായി മലകയറുന്ന രംഗത്തെ ധ്യാനാത്മകമായ പശ്ചാത്തല സംഗീതം പ്രത്യേകം പരാമര്ശിമക്കണം) ബിംബങ്ങളുടെ സമർഥമായ വിന്യാസത്തിലൂടെ ഗുപ്തഭാഷയിലൂടെമാത്രം പ്രകാശിതമാകുന്ന അർത്ഥതലങ്ങൾ എല്ലാം ചേർന്ന നല്ല ഒരു അനുഭവമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്.



ഭൂമുഖത്തെ അനേകായിരം ജന്തുജാലങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യന്‍, ഇന്നീ കാണുന്ന സാംസ്‌കാരിക പുരോഗതി(?) കൈവരിക്കുവാനും, യജമാനഭാവത്തോടെത്തന്നെ ഭൂമി ഭരിക്കുവാനും തുടങ്ങിയതിൻറെ എല്ലാം ആരംഭം കുടുംബമായും സമൂഹമായും ജീവിച്ചു തുടങ്ങിയതുമുതലാണെന്ന് സംസ്‌കാരങ്ങളുടെ ചരിത്രം പറയുന്നു.മണ്ണില്‍ അവനെ ഉറപ്പിച്ചു നിർത്തിയത്  കാർഷികവൃത്തിയിലായിരുന്നു. ഋതുചക്രത്തിനനുസരിച്ച് മാറുന്ന പ്രകൃതിയുടെ ഭാവങ്ങളെ പഠിച്ചെടുത്തത് കൊണ്ട്  മാത്രമാണവന് മുന്നേറാനായത്. ഏതു ഗുരുതര സമസ്യകളുടെയും നിർദ്ധാരണം  പ്രകൃതിയിൽ തന്നെയുണ്ട്‌..

ചുറ്റുപാടുമുള്ള ഏതു കുഴഞ്ഞ പ്രശ്‌നത്തേക്കാളും കടുത്ത വെല്ലുവിളികള്‍ ഏതൊരാൾക്കും  നേരിടേണ്ടി വരിക സ്വന്തം ഉള്ളിൽ നിന്നു തന്നെയാകണം.  ആത്മാന്വേഷണവുമായലഞ്ഞ മനുഷ്യൻറെ ചിന്താധാരകള്‍ സമൂഹത്തിൻറെ സാംസ്‌കാരികമായ സന്തുലനത്തിന് വളരെ വലിയ സംഭാവനകളായിട്ടുണ്ട്. ശാന്തിയില്ലാതെ അലയുന്നവരോടും പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാൻ വഴികളന്വേഷിക്കുന്നവരോടും ഗുരു പറയുന്നു: പരിഹാരം പുറത്തെവിടെയുമല്ല; സ്വന്തം ഉള്ളില്ത്തവന്നെയാണെന്ന്. ബുദ്ധനും, മഹാവീരനും, ലാവോസിയും എണ്ണമറ്റ പ്രവാചകന്മാരും തുടങ്ങി ഏതൊരു ഗുരുവും അതാവർത്തിക്കുന്നു.

കൊറിയന്‍ സംവിധായകനായ കിം കി ഡുകിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ് എന്ന സിനിമയുടെ വഴിയും ആത്മാന്വേഷണമാണ്. ഒരു ഭിക്ഷുവും ഗുരുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഭിക്ഷുവിന്റെ ബാല്യം, കൊമാരം, യൗവനം, മധ്യവയസ്സ്  എന്നീ ജീവിത ഘട്ടങ്ങളെ നാലു ഋതുക്കളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ജീവിതപരീക്ഷണങ്ങളില്‍ പതറിപ്പോകുന്നവനു മുന്നില്‍ ഗുരു സ്വയം വെളിച്ചമാകുന്നു.

ഏതൊരാളുടേയും ജീവിതത്തിലെ വസന്തകാലം ബാല്യം തന്നെയാകണം. അതുകൊണ്ടാകാം ബാല്യം അവതരിപ്പിക്കാന്‍ സംവിധായകന്‍ വസന്തം പശ്ചാത്തലമാക്കിയത്. ഹരിതഭംഗിയാർന്ന മരങ്ങള്‍ ഇടതിങ്ങിയ കാടുകളുള്ള മലകൾക്കിടയിലെ, ജലസമൃദ്ധമായ വിശാലമായ തടാകത്തിനു നടുവിലെ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മരം കൊണ്ടു പണിത ആശ്രമത്തില്‍ ഗുരുവും ബാലനായ ശിഷ്യനും. അക്കരെയുള്ള മലകളില്‍ ഔഷധച്ചെടികള്‍ ശേഖരിക്കാന്‍ പോകാനവർക്കു  ഒരു വഞ്ചിയുണ്ട്. ശിഷ്യന്‍ ഒരിക്കല്‍, ഒരു മത്സ്യത്തിന്റെ ഉടലില്‍ നൂലുപയോഗിച്ച് ഒരു കല്ലുകെട്ടി വെള്ളത്തില്‍ വിട്ടു. ഒരു തവളയെയും പാമ്പിനെയും അപ്രകാരം തന്നെ ചെയ്യുന്നതും അവനതാസ്വദിച്ചു ചിരിക്കുന്നതും കണ്ട ഗുരു, അന്നു രാത്രി അവനുറങ്ങിക്കിടക്കുമ്പോള്‍, ഒരു കല്ല് കയറുകൊണ്ട് അവന്റെ പുറത്ത് ബന്ധിക്കുന്നു. രാവിലെ ഉറക്കമുണർന്ന അവന് ശരിയാംവണ്ണം നടക്കാന്പോൊലുമാകുന്നില്ല. ഗുരുവിനോട് പരാതി പറയുമ്പോള്‍, ഇന്നലെ അവന്‍ ദ്രോഹിച്ച ജീവികളെ മോചിപ്പിച്ചതിനു ശേഷം മാത്രം അവനെ മോചിപ്പിക്കാമെന്നു പറയുന്നു. അതിലൊന്നിനെങ്കിലും അപായം സംഭവിച്ചാല്‍ എന്നെന്നേയ്ക്കും ഹൃദയത്തിലൊരു കല്ലും ചുമന്നു നടക്കേണ്ടി വരുമെന്നും. അവന്‍ വഞ്ചി തുഴഞ്ഞ് കാട്ടിലെത്തി ജീവികളെ തിരയുന്നു. തവളയൊഴികെ മത്സ്യവും പാമ്പും ചത്തുപോയിരുന്നു. ഹൃദയവേദനയോടെ അവന്‍ വാവിട്ടു കരയുന്നു. കുട്ടിക്കാലത്തെ വളരെ ചെറിയ വിനോദവും വളരെ ക്രൂരമാണ് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഒരു സീനാണ് ഇത്.

കൗമാരത്തിൻറെ ഗ്രീഷ്മകാലത്ത് അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുക്കുന്നു. രോഗിണിയായ അവളെ ചികിത്സിച്ചു ഭേദപ്പെടുത്താനായി അവളുടെ അമ്മ അവിടെ ഏല്പിച്ചു പോയതായിരുന്നു. ഉടലിനു ചൂടുപിടിക്കുന്ന കാലത്ത് പ്രകൃതിയില്‍ നിന്നുതന്നെ അവന് പാഠങ്ങള്‍ കിട്ടുന്നുണ്ട്. പ്രായത്തിന്റെ കൗതുകം കടന്ന് രതിയിലേക്ക് അവരുടെ ബന്ധം നീങ്ങുകയും അത് ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ക്രമേണ അവള്‍ പൂർണ്ണ ആരോഗ്യവതിയാകുന്നു. ആ ബന്ധം കൈയോടെ പിടിക്കപ്പെടുകയും ഗുരു അവളെ പറഞ്ഞയയ്ക്കുകയും ചെയ്ത രാത്രി, ആശ്രമത്തില്‍ അവര്‍ ആരാധിച്ചിരുന്ന ബുദ്ധവിഗ്രഹവുമായി ശിഷ്യന്‍ കടന്നു കളയുന്നു.

പിന്നെ ഇലപൊഴിയും കാലമാണ്. അസ്വസ്ഥനും കോപാകുലനുമായ യുവാവായ അവന്‍ ഗുരുവിൻറെ അടുക്കലേക്കു മടങ്ങിയെത്തുന്നു. തന്നെ വഞ്ചിച്ച ഭാര്യയെ കൊന്ന കൊലക്കത്തിയുമായി സ്വസ്ഥത ആഗ്രഹിച്ചാണ് വരവെങ്കിലും പാപബോധം അവനെ വേട്ടയായിക്കൊണ്ടേയിരുന്നു. ആത്മഹത്യാശ്രമവും പരാജയമടയുന്നു. കൊലക്കത്തികൊണ്ട് തല മുണ്ഡനം ചെയ്ത് എത്തിയ അവനോട് ഗുരു, മറ്റൊരാളെ കൊല്ലുന്നത്ര എളുപ്പത്തില്‍ നിനക്കത് സ്വയം ചെയ്യാനാവില്ലെന്ന് പറയുന്നു. താഴെ പാകിയ നിരപ്പലകയില്‍ തന്റെ പൂച്ചയുടെ വാലില്‍ ചായം മുക്കി പ്രജ്ഞാപാരമിത സൂത്രം എഴുതുകയാണ് ഗുരു. അവനോട് ഓരോ അക്ഷരവും കത്തികൊണ്ട് ചുരണ്ടിക്കളയാന്‍ പറയുന്നു; അതോടൊപ്പം ഹൃദയത്തില്‍ നിന്നും ക്രോധവും. അവനപ്രകാരം ചെയ്തുകൊണ്ടിരിക്കെ അവനെ അറസ്റ്റ് ചെയ്യാന്‍ രണ്ട് ഡിറ്റക്ടീവുകള്‍ എത്തുന്നു. രക്ഷപ്പെടാന്‍ അവരെ ആക്രമിക്കാന്‍ തുനിയുന്ന ശിഷ്യനോട് ചെയ്യുന്ന ജോലി മുഴുമിപ്പിക്കാനും ഡിറ്റക്ടീവുകളോട്, അവനെ അതിനനുവദിക്കാന്‍ അഭ്യര്ത്ഥി്ക്കുകയും ചെയ്യുന്നു. പുലരുവോളം അക്ഷരങ്ങള്‍ ചെത്തിയെടുത്ത് പൂര്ത്തിിയായതും അവന്‍ തളര്ന്നു  വീണുറങ്ങുന്നു. അക്ഷരങ്ങള്‍ വെട്ടിയെടുത്തയിടത്ത് നിറങ്ങള്‍ പൂശാന്‍ ഗുരുവിനെ ഡിറ്റക്ടീവുകളും സഹായിക്കുന്നു. അറസ്റ്റു ചെയ്യപ്പെട്ടു പോകുന്ന ശിഷ്യന്‍ തികച്ചും പുതിയൊരാളായി മാറിയിരുന്നു. ഉള്ളിലെ കന്മഷങ്ങളെല്ലാം നീങ്ങി പുതിയൊരുള്ക്കാഴ്ചയോടെ... തൻറെ  നിയോഗം പൂർത്തിയായെന്നു മനസ്സിലാക്കുന്ന ഗുരു സമാധി തിരഞ്ഞെടുക്കുന്നു.

സർവ്വവും തണുത്തുറഞ്ഞു കിടക്കുന്ന ശിശിരം... ശിക്ഷാകാലാവധി കഴിഞ്ഞ് ശിഷ്യന്‍ മടങ്ങിവരുന്നു. പഴയ ഭിക്ഷു ഇന്ന് മധ്യവയസ്സിലെത്തിയിരിക്കുന്നു. അയാൾക്ക്‌  ഗുരുവിൻറെ പഴയ ഗ്രന്ഥം ലഭിക്കുകയും അതുപ്രകാരം അഭ്യാസമുറകളും ധ്യാനരീതികളും ശീലിക്കുകയും ചെയ്യുന്നു. ഒരു ദിവസം മുഖം മറച്ച ഒരു സ്ത്രീ കൈക്കുഞ്ഞുമായെത്തി അവനെ ആശ്രമത്തില്‍ ഏല്പിക്കുന്നു. രാത്രി, തിരികെ മടങ്ങുമ്പോള്‍, ആശ്രമത്തിന്റെ മുന്നിലായി മഞ്ഞു വെട്ടിയുണ്ടാക്കിയ കുഴിയില്‍ വീണ് അവള്‍ മരിക്കുന്നു. പിറ്റേ ദിവസം വൃത്താകൃതിയിലുള്ള ഒരു വലിയ കല്ല് അരയില്‍ കെട്ടി ഒരു ബുദ്ധപ്രതിമയുമായി ഉയരമേറിയ കൊടുമുടിയിലേക്കയാള്‍ കയറിപ്പോകുന്നു. കഠിനമായ ക്ലേശങ്ങള്ക്കൊളടുവില്‍ ഏറ്റവും ഉയരെ അയാള്‍ പ്രതിമ സ്ഥാപിച്ച് ധ്യാനനിരതനാകുന്നു.

വീണ്ടും വസന്തം... കൈക്കുഞ്ഞ് മിടുക്കനായ ഒരു ബാലനായിരിക്കുന്നു. അവന്‍ തൻറെ ഗുരുവിൻറെ ബാല്യകാലം ഓർമ്മിപ്പിക്കുന്ന  പ്രവൃത്തികളില്‍ മുഴുകുന്നതായി നമ്മള്‍ കാണുന്നു. കാലം നിശ്ചലമല്ല; ആവർത്തിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചാക്രികത... ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ശരി തെറ്റുകളുടെ സമ്മിശ്രണം, അത് തുടർന്ന് കൊണ്ടേയിരിക്കും.